നിഥിനയുടെ കൊലപാതകത്തിന് പ്രതി കൃത്യമായി ആസൂത്രണം നടത്തിയെന്ന് പോലീസ്

പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിന മോളുടെ കൊലപാതകത്തിനായി പ്രതി കൃത്യമായി ആസൂത്രണം നടത്തിയെന്ന് പോലീസ്. നിഥിനയെ കൊല്ലുമെന്ന് പ്രതി അഭിഷേക് ബൈജു സുഹൃത്തിന് സന്ദേശമയച്ചിരുന്നതായും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

എങ്ങനെ കൊലപ്പെടുത്തണമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായി സംശയമുള്ളതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ല, സ്വയം മുറിവേൽപ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പോലീസിന് ആദ്യം നൽകിയിരുന്ന മൊഴി. എന്നാൽ കൊലപാകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകൾ വിശദീകരിച്ചുകൊണ്ടാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.

ഒറ്റ കുത്തിൽ തന്നെ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേകിന് കൃത്യനിർവ്വഹണത്തിന് കൂടുതൽ പണിപ്പെടേണ്ടി വന്നില്ലെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒറ്റ വെട്ടിൽ തന്നെ അഭിഷേക് നിഥിനയെ കൊലപ്പെടുത്തിയിട്ടുണ്ട്. കൊലപാകതത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല. എന്നാൽ അഭിഷേക് സന്ദേശമയച്ചയാളെ പോലീസ് ചോദ്യം ചെയ്തേക്കും.