കവർച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു; മോഷ്ടാക്കൾ സ്വർണം കവർന്നത് ചെവി മുറിച്ചെടുത്ത്

കണ്ണൂര്‍: കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു. കണ്ണൂരാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കണ്ണൂര്‍ വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് കവര്‍ച്ചക്കാരുടെ ആക്രണമത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത് . ഒരാഴ്ച മുമ്പാണ് പുലർച്ചെ മൂന്നംഗ സംഘം വീടിന് വെളിയിൽ നിന്നും ആക്രമിച്ചത്. ചെവിയിലെ ആഭരണങ്ങൾ കൈക്കലാക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ഇന്ന് പുലർച്ചെയാണ് ആശുപത്രിയിൽ മരിച്ചത്.

ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച്‌ പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആയിഷയുടെ ബന്ധുക്കളും പരാതി ഉന്നയിച്ചിരുന്നു.

ഇത്തഴിഞ്ഞ 23 ന് പുലർച്ചെ എഴുന്നേറ്റ ആയിഷ മോട്ടർ ഓണാക്കിയിട്ടും വെള്ളം കിട്ടാത്തതോടോ വീടിന്റെ പിന്നിലേക്ക് വന്നു. പൈപ്പ് പൂട്ടിവച്ച നിലയിലായിരുന്നു. അപ്പോഴേക്കും അജ്ഞാത സംഘം എഴുപത്തിയഞ്ചുകാരിയെ ആക്രമിച്ചു. കാതിലുള്ള ആഭരണങ്ങൾ പറിച്ചെടുത്ത് സംഘം കടന്നുകളയുകയായിരുന്നു. അക്രമിസംഘത്തെ പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല.

പ്രദേശത്ത് സിസിടിവി ഇല്ലാത്തതും തിരിച്ചടിയാണ്. നാട്ടുകാർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് കവർച്ചയിൽ പങ്കില്ലെന്നാണ് പൊലീസ് അനുമാനം.