വ്യാജ അഭിഭാഷകയ്ക്ക് എതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്

ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് നോട്ടീസ് പുറപ്പെടുവിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി സെസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

സെസിയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെസി ഇതുവരെ കീഴടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിയമപഠനം പൂര്‍ത്തിയാക്കാത്ത സെസി വര്‍ഷങ്ങളോളമാണ് അഭിഭാഷകയായി വിലസിയത്.

ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയും ആയിരുന്നു. വ്യാജരേഖകള്‍ കാണിച്ചാണ് അംഗത്വമെടുത്തതെന്നും അഭിഭാഷകയായി പ്രവര്‍ത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ സെസി ഒളിവില്‍ പോവുകയായിരുന്നു.

കേസില്‍ ജാമ്യമെടുക്കാന്‍ ഒരിക്കല്‍ കോടതിയില്‍ എത്തിയെങ്കിലും ബാര്‍ അസോസിയേഷനിലെ ചില രേഖകള്‍ എടുത്തുകൊണ്ട് പോയതിന് ആള്‍മാറാട്ട കേസിനൊപ്പം മോഷണക്കുറ്റവും കൂടി പൊലീസ് ചുമത്തിയെന്നറിഞ്ഞതോടെ സമര്‍ത്ഥമായി മുങ്ങുകയായിരുന്നു. ഇതിന് ചില ഉന്നതര്‍ ഒത്താശചെയ്തെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കോടതിയില്‍ മിടുക്കിയായി പെര്‍ഫോം ചെയ്യുകയും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരിക്കുകയും ചെയ്ത സെസി തട്ടിപ്പുകാരിയാണെന്ന വിവരം പുറത്തറിയിച്ചത് ആണ്‍സുഹൃത്താണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരു യുവ അഭിഭാഷകനുമായി സെസി അടുത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്.