കൊടകര കള്ളപ്പണ കവർച്ചാ കേസ്; ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ

തൃശ്ശൂര്‍: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ജാമ്യത്തിലുള്ള പ്രതികളോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കവര്‍ച്ചാ പണത്തിലെ ബാക്കി 2 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി 22 പ്രതികളെയും ഘട്ടം ഘട്ടമായി ചോദ്യം ചെയ്യും. പണം തട്ടിയെടുക്കാനും ഒളിപ്പിക്കാനും നേരിട്ട് പങ്കാളികളായ 22 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ബി.ജെ.പി നേതാക്കളെ പ്രതി ചേര്‍ത്തിട്ടില്ല.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കം 19 നേതാക്കള്‍ കേസിലെ സാക്ഷികളാണ്. ജൂലായ് 23 നായിരുന്നു കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നത്.