ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ന് മുതൽ കാനഡയിലേക്ക് യാത്രാവിലക്ക് നീങ്ങുന്നു

ടൊറന്റോ: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ കാനഡ തീരുമാനിച്ചു. കൊറോണ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് കാനഡ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വാണിജ്യ, സ്വകാര്യ യാത്രാ വിമാനങ്ങളുടേയും നിയന്ത്രണം സെപ്റ്റംബര്‍ 26 വരെ കാനഡ നീട്ടിയിരുന്നു. നിയന്ത്രണങ്ങള്‍ ഇന്നത്തോടെ അവസാനിക്കുന്ന പശ്ചാതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഇനി രാജ്യത്തേക്ക് പ്രവേശിക്കാനാകും.

പുതിയ നിര്‍ദ്ദേശമനുസരിച്ച് എയര്‍ കാനഡയുടെ വിമാനങ്ങള്‍ സെപ്റ്റംബര്‍ 27 തിങ്കളാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ 30 മുതലാകും സര്‍വീസുകള്‍ നടത്തുക. രണ്ട് ഭരണകൂടങ്ങളും എയര്‍ ബബിള്‍ അടിസ്ഥാനത്തിലാകും പ്രതിദിനം സര്‍വീസ് നടത്തുന്നത്.

അതേസമയം, മുന്‍കരുതല്‍ നടപടികളോടെയാകും പ്രവേശനം അനുവദിക്കുക. യാത്രക്കാര്‍ 18 മണിക്കൂര്‍ മുന്‍പ് ഡെല്‍ഹി വിമാനത്താവളത്തിലെ ജനസ്ട്രിങ്‌സ് ലബോറട്ടറിയില്‍ നിന്നുള്ള കൊറോണ നെഗറ്റീവ് റിപ്പോര്‍ട്ട് കൈയ്യില്‍ കരുതണം. ബോര്‍ഡിങ്ങിന് മുന്‍പായി എയര്‍ ഓപ്പറേറ്റര്‍മാര്‍ പരിശോധനാ ഫലങ്ങള്‍ വിലയിരുത്തുകയും യാത്രയ്ക്ക് യോഗ്യരാണോ എന്ന് പരിശോധിക്കുകയും ചെയ്യണം.

വാക്‌സിനേഷന്‍ പൂര്‍ണമായും നടത്തിയ യാത്രക്കാര്‍ക്ക് അവരുടെ വിവരങ്ങളും ഉള്‍പ്പെടുത്താന്‍ സാധിക്കും.arrivecan എന്ന മൊബൈല്‍ ആപ്പിലോ വെബ്‌സൈറ്റിലോ ആണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടത്. അധികൃതര്‍ പരിശോധിച്ച ശേഷം ഈ വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ അവര്‍ക്ക് ബോര്‍ഡിങ് നിഷേധിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.