കാഞ്ഞിരപ്പള്ളിയിലെ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികത; രക്ഷിതാക്കളെ ചോദ്യംചെയ്യും

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയെന്ന് പൊലീസ്. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ശ്വാസംമുട്ടിയാണ് മരണം എന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു.

കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു – സൂസന്‍ ദമ്ബതികളുടെ മകന്‍ ഐഹാനെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു. ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അച്ഛന്‍ റിജോയെ ഫോണില്‍ വിളിച്ച്‌ കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യതിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.