വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന; പ്രതിസന്ധിയിലായി പ്രവാസികൾ

കൊച്ചി: വിമാന കമ്പനികള്‍ ഒറ്റയടിക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ മടക്കയാത്ര മുതലെടുത്താണ് വിമാന കമ്പനികൾ വന്‍ ചൂഷണം നടത്തുന്നത്. 10,000 മുതല്‍ 15,000 രൂപ വരെ യാത്രാ നിരക്ക് ഉണ്ടായിരുന്ന ഗള്‍ഫ് മേഖലയിലേക്ക് ഇപ്പോള്‍ 60,000 മുതല്‍ ഒരു ലക്ഷം വരെയാണ് ടിക്കറ്റിന് ഈടാക്കുന്നത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടിക്കറ്റ് നിരക്ക് പരിഷ്‌കരണവും പ്രവാസികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഇതുവരെ മാസത്തിലൊരിക്കല്‍ ആണ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ ഇത് 15 ദിവസത്തിലൊരിക്കല്‍ ആക്കിയതായി വിമാന കമ്പനികള്‍ അറിയിച്ചു. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയാല്‍ പോലും മുന്‍കൂട്ടി വാങ്ങിയ ടിക്കറ്റിന് പരിഷ്‌കരിച്ച നിരക്ക് നല്‍കേണ്ട സ്ഥിതിയാണുള്ളത്.

എങ്ങനെയെങ്കിലും ഗള്‍ഫില്‍ എത്താന്‍ നെട്ടോട്ടമോടുന്ന സാധാരണക്കാരായ പ്രവാസികളെ പരമാവധി പിഴിയാനുള്ള ശ്രമമാണിത്. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച്‌ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
യു എ ഇ യിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മാത്രമാണ് ഇപ്പോള്‍ കുറവുണ്ടായിട്ടുള്ളത്. എങ്കില്‍ പോലും പഴയ നിരക്കിന്റെ മൂന്നിരട്ടി ഇപ്പോഴും നിലവിലുണ്ട്.

കുവൈത്ത്, ബഹ്‌റൈന്‍, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 50000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്.
കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്കുള്ള ടിക്കറ്റ് കിട്ടാന്‍ ഏറേ ബുദ്ധിമുട്ടാണ്.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജസീറ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍വേയ്‌സ് എന്നീ വിമാന കമ്പനികള്‍ കുവൈത്ത് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ചെലവ് കുറക്കാന്‍ നിരവധി പേര്‍ മാലി, കൊളംബോ തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയാണ് പോകുന്നത്.
മാലി വിമാനത്തില്‍ പോയവര്‍ സന്പര്‍ക്ക വിലക്ക് പ്രശ്‌നം അഭിമുഖീകരിച്ചതിനെ തുടര്‍ന്ന് ഒരു പറ്റം യാത്രക്കാരെ കൊച്ചിയിലേക്ക് തിരിച്ചയച്ചിരുന്നു. കൊറോണ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് പുതിയ വിസ ലഭിച്ച സാഹചര്യത്തില്‍ ഏത് വിധേനയും ഗള്‍ഫില്‍ എത്തി ജോലിയില്‍ പ്രവേശിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.