Home National പ്രഭാതസവാരിക്കിടെ ജില്ലാ ജഡ്ജി ഓട്ടോ ഇടിച്ചുമരിച്ച സംഭവം; കൊലപാതകമെന്ന് തെളിഞ്ഞതായി സിബിഐ കോടതിയില്‍

പ്രഭാതസവാരിക്കിടെ ജില്ലാ ജഡ്ജി ഓട്ടോ ഇടിച്ചുമരിച്ച സംഭവം; കൊലപാതകമെന്ന് തെളിഞ്ഞതായി സിബിഐ കോടതിയില്‍

0

റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രഭാതസവാരിക്കിടെ ജില്ലാ ജഡ്ജി ഓട്ടോ ഇടിച്ചുമരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമാക്കി സിബിഐ. ജഡ്ജിയുടേത് അപകട മരണമല്ലെന്നാണ് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതികള്‍ മനഃപൂര്‍വ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നെന്ന് സി ബി ഐ കോടതിയില്‍ പറഞ്ഞു.

മോഷ്ടിച്ച ഓട്ടോറിക്ഷ ഓടിച്ച രണ്ടുപേരുടെ നേതൃത്വത്തില്‍ ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ ബോധപൂര്‍വ്വം ലക്ഷ്യമിട്ട് കൊല്ലുകയായിരുന്നുവെന്ന് തെളിഞ്ഞതായി സി ബി ഐ പറഞ്ഞു. കുറ്റകൃത്യത്തിന്റെ വിശകലനവും സിസിടിവി ദൃശ്യങ്ങളും ലഭ്യമായ ഫോറന്‍സിക് തെളിവുകളും പരിശോധിച്ച ശേഷമാണ് സി ബി ഐ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും സിബിഐ അറിയിച്ചു. ജൂലൈയിലാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്.

വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്.

ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ജഡ്ജിയെ ബോധപൂര്‍വം ഇടിച്ചുവീഴ്ത്തിയശേഷം ഓട്ടോറിക്ഷ നിര്‍ത്താതെ ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവറെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ലഖന്‍ കുമാര്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവരാണ് പിടിയിലായത്.

ധന്‍ബാദില്‍ മാഫിയാസംഘങ്ങളുടെ ഒട്ടേറെ കൊലപാതകക്കേസുകള്‍ ജഡ്ജി ഉത്തം ആനന്ദ് കൈകാര്യം ചെയ്യുന്നുണ്ട്. ഗുണ്ടാസംഘത്തിലുള്‍പ്പെട്ടവര്‍ക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചതുമായി സംഭവത്തിന് ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here