Home State പ്രോട്ടോകോൾ ലംഘനത്തിന് പൊലീസ് പിരിച്ചെടുത്ത പിഴ 86 കോടി; പരിധി നിശ്ചയിച്ചിരുന്നോ എന്നതിന് മറുപടിയില്ല

പ്രോട്ടോകോൾ ലംഘനത്തിന് പൊലീസ് പിരിച്ചെടുത്ത പിഴ 86 കോടി; പരിധി നിശ്ചയിച്ചിരുന്നോ എന്നതിന് മറുപടിയില്ല

0

തിരുവനന്തപുരം: കൊറോണ പ്രോട്ടോകോൾ ലംഘനത്തിന് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് പൊലീസ് പിരിച്ചെടുത്ത പിഴതുക എണ്‍പത്തിയാറുകോടി രൂപ. ഇതില്‍ നാല്‍പത്തിയൊന്‍പതുകോടിയും കഴിഞ്ഞ അഞ്ചുമാസംകൊണ്ട് പിരിച്ചെടുത്തതാണ്.

അതേസമയം പിഴയീടാക്കാന്‍ പൊലീസിന് കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോയെന്ന് മറുപടി നല്‍കാനാകില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തോടുള്ള പ്രതികരണം. ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങി നടന്നതിന് പൊലീസ് പിഴ ചുമത്തിയ കാസര്‍കോട്ടെ നാരായണന്‍റെ അനുഭവം മുതല്‍ കൊറോണ മാനദണ്ഡ ലംഘനങ്ങളും പിഴയും സംസ്ഥാനത്ത് സൃഷ്ടിച്ച കോലാഹലങ്ങള്‍ ചില്ലറയല്ല.

പൊതുജനത്തെ പിഴിഞ്ഞ് പിഴയീടാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും ആക്ഷേപമുയര്‍ന്നു. ഇതിനെ സാധൂകരിക്കുന്ന കണക്കുകളാണ് വിവരാവകാശപ്രകാരം ലഭിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 2020 ജൂലൈ 16 മുതലാണ് പൊലീസ് ഈടാക്കിയ പിഴയുടെ കണക്കുകള്‍ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ച് തുടങ്ങിയത്. 

കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് മുപ്പത്തിയൊന്നുവരെ 37കോടി ഒന്‍പതുലക്ഷം രൂപ പിഴയീടാക്കി. അതിനുശേഷം കഴിഞ്ഞ മാസംവരെ കൊറോണ മാനദണ്ഡ ലംഘനത്തിന് പിഴയായി ഈടാക്കിയത് 48 കോടി 82 ലക്ഷം രൂപ. പൊലീസിന് ടാര്‍ഗറ്റ് നല്‍കിയെന്ന ആക്ഷേപമുണ്ടായ കാലഘട്ടത്തിലാണ് ഈ വര്‍ധനയെന്നതും ശ്രദ്ധേയം.

സമൂഹത്തിലെ സാധാരണക്കാരില്‍നിന്നാണ് പിഴയിലെ ഭൂരിഭാഗവും ഈടാക്കിയിരിക്കുന്നത്. പൊലീസ് പിഴയീടാക്കുന്നതിനെ മഹാപരാധമായി കാണേണ്ടതില്ലായെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here