ടിപി വധക്കേസ്: അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്ന് ജഡ്ജിവരെ ഭയപ്പെട്ടിരുന്നു; സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് പ്രതീക്ഷയില്ല: കെ കെ രമ

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഗുരുതര ആരോപണവുമായി കെ കെ രമ എംഎല്‍എ രംഗത്ത്. ടിപി കേസ് അന്വേഷണം ഉന്നതരിലേക്കെത്തുന്നതില്‍ ജഡ്ജിവരെ ഭയപ്പെട്ടിരുന്നതായി സംശയിക്കുന്നുവെന്ന് കെകെ രമ പറഞ്ഞു.

കേസിലെ പ്രതികളുടെ അപ്പീലില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ സുപ്രീംകോടതി അഭിഭാഷകനെ നിയമിക്കണം.സംസ്ഥാന സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷയില്ല. ടിപി കൊല്ലപ്പെട്ട ശേഷവും കുലംകുത്തിയെന്ന് പിണറായി കൊലപതാകത്തില്‍ പങ്കുള്ളതുകൊണ്ടാന്നും കെകെ രമ ആരോപിച്ചു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് രമയുടെ പ്രതികരണം.

പിണറായി വിജയന്‍ നേരിട്ട് ഇരുന്ന് ഇതിനായി ചര്‍ച്ച നടത്തി എന്ന് അഭിപ്രായമില്ല. ഒഞ്ചിയത്തുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത് വലിയ പ്രശ്നമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് പിണറായി പറഞ്ഞിട്ടുണ്ടാവുമെന്നും രമ പറഞ്ഞു.

പി മോഹനന്‍ അടക്കമുള്ളവര്‍ക്ക് കേസില് നിര്‍ണായക പങ്കുണ്ടെന്നും രമ പറയുന്നു. മോഹനന്റെ അറസ്റ്റോടെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇതോടെ അന്വേഷണം മുകള്‍ തട്ടിലേക്ക് പോകുന്നത് അവസാനിച്ചെന്നും കെ കെ രമ പറഞ്ഞു.