യുവതിക്കെതിരായ ഹണി ട്രാപ്പ് കേസ്; പരാതിക്കാരനായ എസ് ഐയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: സുഹൃത്തായ സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ഹണി ട്രാപ്പ് കേസിൽ പരാതിക്കാരനായ എസ് ഐയുടെ മൊഴി രേഖപ്പെടുത്തി. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് മൊഴി നൽകിയത്. ഭീഷണിപ്പെടുത്തുന്ന ഫോൺ രേഖകൾ ചോർത്തിയത് സ്ത്രീയാണെന്നും ഒരു സുഹ്യത്തിന്റെ സാന്നിധ്യത്തിലാണ് പണം നൽകിയതെന്നും എസ് ഐ നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം പണം വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കിയിട്ടില്ല. പരാതിക്കാരനായ എസ്ഐക്കെതിരെ ഇപ്പോള്‍ പ്രതിയായ യുവതി നേരത്തെ ബാലാൽസംഗത്തിന് കേസ് നൽകിയിരുന്നു. അന്ന് തുമ്പ സ്റ്റേഷനിലെ എസ്ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. പിന്നീട് ഈ കേസ് യുവതി തന്നെ പിൻവലിച്ചു.

പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ നവമാധ്യങ്ങളിൽ പ്രചരിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ചും പൊലീസ് ആസ്ഥാന എഡിജിപിയും രഹസ്യാന്വേഷണം നടത്തിയിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന ഒരു യുവതി നിരവധി പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തുകയും ചെയ്തു.

സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിയിലേക്ക് കാര്യങ്ങള്‍ മാറുകയാണെന്നായിരുന്നു കണ്ടെത്തൽ. പൊലീസുകാരുടെ വീടുകളിൽ പോലും പോയി ഭീഷണിമുഴക്കിയെന്നും റിപ്പോർട്ടുകളുമുണ്ട്. എന്തായാലും ഇക്കാര്യത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.