ആരോഗ്യ പ്രവർത്തകയെ അസഭ്യം പറഞ്ഞ സംഭവം; പോലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു

പെരുമ്പാവൂർ: കൊറോണ ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. വെങ്ങോല ടാങ്ക് സിറ്റി മണപറമ്പ് മാലിൽ എ.എം രമേശൻ ആണ് മരിച്ചത്. വെങ്ങോല തേക്കുംപാറയിലെ പാറമടക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിൽ മനംനൊന്താണ് രമേഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
രമേഷ് ക്വാറൻ്റൈനിൽ ആയിരുന്നു. ആർ ടിപി സിആർ പരിശോധനക്കായി ആശുപത്രിയിൽ എത്തിയപ്പോൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. ആരോഗ്യ പ്രവർത്തകയെ വിളിച്ചപ്പോൾ വേണ്ട സഹായങ്ങൾ ചെയ്തതുമില്ല.

പിന്നീട് ആരോഗ്യ പ്രവർത്തകയെ വിളിച്ച് അസഭ്യം പറഞ്ഞു. തുടർന്ന് ആരോഗ്യ പ്രവർത്തക പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പോലീസ് താക്കീത് ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.

കൊറോണ ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഗുരുതരമായ കുറ്റമാണ്. എന്നിട്ടും പോലീസ് കേസ് എടുക്കാതെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.