കൊറോണ രോഗി ഏതു രീതിയിൽ മരിച്ചാലും കൊറോണ മരണമായി കണക്കാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡെല്‍ഹി: കൊറോണ രോഗി ഏതു രീതിയിൽ മരിച്ചാലും അത് കൊറോണ മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതി. കൊറോണ ബാധിച്ചവര്‍ ആത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്രനയം മാറ്റണമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാര്‍ഗരേഖയിലാണ് കൊറോണ ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുകയോ ആത്മഹത്യയോ ചെയ്യുകയോ അപകടത്തില്‍ മരിക്കുകയോ ചെയ്താല്‍ അത് കൊറോണ മരണമെന്ന വിഭാഗത്തില്‍ കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയത്.

ഇങ്ങനെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൊറോണ രോഗി ആത്മഹത്യ ചെയ്താലോ അപകടത്തില്‍ മരിച്ചാലോ അത് കൊറോണ മരണമായി കണക്കാക്കണമെന്ന് കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പുതുക്കിയ മാര്‍ഗരേഖ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കൊറോണ ബാധിച്ചയാള്‍ 30 ദിവസത്തിനകം മരിക്കുകയാണെങ്കില്‍ അത് കൊറോണ മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറ്റു മരണങ്ങള്‍ കൊറോണ മരണമായി കണക്കാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. നിലവിലെ ഈ മാര്‍ഗരേഖ പുതുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.