ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവക്കൽ, കൊപ്പാറ, മലയിൽ,വിഷ്ണുവിലാസത്തിൽ സജികുമാറിനയാണ്​ (49) ഭാര്യ ഉഷാകുമാരി (42) യെ ക്രൂര പീഡനത്തിനിരയാക്കിയതിന് അറസ്റ്റ് ചെയ്തത്.

കൂലിപ്പണിക്കാരനായ ഇയാൾ ദിവസവും മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും രണ്ട് പെൺമക്കളെയും വീട്ടിൽ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഉപദ്രവിക്കുന്നത്. മുൻപ് കുട്ടികളെയും ഭാര്യയെയും അടുക്കളയിൽ പൂട്ടിയിട്ട് വാതിലിൽ വിറക് കൂട്ടിയിട്ട് ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചിരുന്നു.

അയൽവാസികൾ കതക് ചവിട്ടിപ്പൊളിച്ചാണ് അന്ന് ഇവരെ രക്ഷപ്പെടുത്തിയത്. മിക്ക ദിവസും ഇയാൾ ഇവരെ വീട്ടിൽ നിന്നും ഇറക്കി വിട്ട് വീട് പൂട്ടും. അമ്മയും മക്കളും പുറത്തെവിടെയെങ്കിലും ഇരുന്ന് നേരം വെളുപ്പിക്കുകയാണ് പതിവ്. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതെ ഉഷാകുമാരി കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് പ്രകാരമാണ് മക്കളുമായി ഈ വീട്ടിൽ കഴിഞ്ഞ് വന്നിരുന്നത്.

കോടതി ഉത്തരവ് നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം യാതൊരുകാരണവുമില്ലാതെ ഭാര്യയെയും കുട്ടികളെയും ദേഹോപദ്രവമേൽപ്പിക്കുകയും രാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിയും വിട്ടത്. ഉപദ്രവം സഹിക്കാൻ വയ്യാതെ ഭാര്യ നിരവധി തവണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇരുവരെയും സ്റ്റേഷനിൽ വിളിച്ച് വരുത്തി പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടിട്ടുള്ളതുമാണ്.

ദേഹോപദ്രവം ഏൽപ്പിക്കുന്നത് കൂടാതെ പലപ്പോഴും ഈ സ്ത്രീയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ഇപ്പോൾ തീ കൊളുത്തി നിന്നെക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പരാതിയിൽ പറയുന്നു. പൂയപ്പള്ളി സി.ഐ.രാജേഷ് കുമാർ, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ.ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സജികുമാറിനെ റിമാൻഡ്​ ചെയ്തു.