ഭീമ കോറോഗാവ് കേസ് ; എന്‍ഐഎ അറസ്റ്റ് ചെയ്ത റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം

മുംബൈ: ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. റോണവില്‍സന്റെ പിതാവ് മരിച്ച സാഹചര്യം പരിഗണിച്ചാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. കേരളത്തില്‍ പോയി കുടുംബത്തെ കാണാനാണ് ജാമ്യം നല്‍കിയത്.

പിതാവ് മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് റോണാ വില്‍സണ്‍ കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 18നാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. ഒരുമാസം നീളുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് റോണ വില്‍സണ്‍ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തിരുന്നു.

പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റോണ വില്‍സണെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറി. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദില്ലിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.