Home State നിപ വൈറസ് ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്ത് ഗതാഗതം നിയന്ത്രണം

നിപ വൈറസ് ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്ത് ഗതാഗതം നിയന്ത്രണം

0

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് 12 വയസുകാരൻ മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മറ്റു രണ്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. അതേസമയം വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂർ വാർഡ് ( വാർഡ് 9 ) അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. പനി, ശർദ്ദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവര്‍ കോഴിക്കോട് എത്തും. ഉച്ചയക്ക് 12 മണിക്ക് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. രോഗം പടരാതിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും രാത്രിതന്നെ ഉന്നതതല ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട് എത്തും. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് എത്തുക. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുണ്ടാകുമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇതിനായി പ്രത്യേക വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റ് മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്ന 17 പേർ നിലവില്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ അ‍ഞ്ച് പേരാണ് ഉള്ളത്.

ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തിലാണ് നിപ സ്ഥിരീകരിച്ചത്.കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണ്. എന്നാല്‍ കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും രോഗലക്ഷണമില്ല. സമ്പര്‍ക്കപ്പട്ടികയും തയാറാക്കിയിട്ടുണ്ട്.

ഈ മാസം ഒന്നാം തീയതിയാണു നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനഞ്ച് ദിവസമായി പനിയും ഛര്‍ദ്ദിയും കുട്ടിക്ക് അനുഭവപ്പെട്ടിരുന്നു. അതേസമയം, കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ മൃതദേഹം സംസ്കരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി.

ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്തിയിട്ടുണ്ട്. നൂറ് മീറ്റർ ചുറ്റളവിൽ ആരെയും കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018 ൽ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്കരിച്ചിരുന്നത്. അതിനിടെ, കേരളത്തിലെ നിപ ബാധ കേന്ദ്രം നിരീക്ഷിച്ചു. സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീം സംസ്ഥാനത്തേക്ക് തിരിച്ചു. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here