കൊറോണ ചികിത്സാകേന്ദ്രത്തിൽ 16കാരിക്ക് നേരേ ലൈംഗികാതിക്രമം; താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: കൊറോണ പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം നടന്നത് സംഭവത്തിൽ പ്രതിയായ ചെന്നീർക്കര സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കൊറോണ ചികിത്സാകേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനാണ്.

സെപ്റ്റംബർ ഒന്നാം തീയതിയാണ് പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നു. കൊറോണ നെഗറ്റീവായി പെൺകുട്ടി ചികിത്സാകേന്ദ്രം വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഓഗസ്റ്റ് 27 നാണ് കൊറോണ പോസിറ്റീവായി പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ രണ്ടാം തീയതി നെഗറ്റീവായി ഡിസ്ചാർജ് ചെയ്തു. ചികിത്സാകേന്ദ്രത്തിലെ അധികൃതർ തന്നെയാണ് പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിവിട്ടത്. എന്നാൽ സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം റാന്നിയിലെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിലേക്കാണ് 16-കാരി പോയത്.

ഇതോടെ മാതാവ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ 16-കാരിയെ സുഹൃത്തിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലും കൗൺസിലിങ്ങിലുമാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. ഇതോടെ പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.