കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട് എത്താന്‍ സാധ്യത; തീരദേശത്ത് അതീവ ജാഗ്രതാനിര്‍ദ്ദേശം

കൊല്ലം: കേരള തീരത്ത് ശ്രീലങ്കന്‍ സ്വദേശികളടങ്ങുന്ന ബോട്ട് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.

കരയിലും കടലിലുമായി രാപകലില്ലാതെ പരിശോധന തുടരുകയാണ്. ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടപടിയും തുടരുന്നു. ‍കേരളത്തിന്റെ തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പകിസ്ഥാനിലേക്ക് പോകാനാണ് ശ്രീലങ്കന്‍ സംഘത്തിന്‍റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ഇതോടെയാണ് കോസ്റ്റല്‍ പൊലീസ് ഉള്‍പ്പടെയുള്ള സംഘം കടലും തീരവും അരിച്ചുപെറുക്കി പരിശോധന നടത്തുന്നത്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പൊലീസിന്‍റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്.

കടലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും നിരിക്ഷണത്തിലാണ്. ഇവിടെ താമസിക്കാന്‍ എത്തുന്നവരുടെ പേര് വിവിരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരോദിവസവും തീരപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ രഹസ്യഅന്വേഷണ സംഘം വിലയിരുത്തുന്നു.