കൂടത്തായി കൊലക്കേസ്; ജോളിയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷാജു സക്കറിയ

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കേട് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി. ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്‌ക്കും. ആറ് കൊലപാതകക്കേസില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നത്.

തന്റെ ആദ്യഭാര്യയേയും മകളേയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നേയും കേസില്‍ പ്രതിയാക്കാനായി വ്യാജ മൊഴി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടേയും ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടേയും മരണത്തിന് ശേഷമാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും വിവാഹിതരാകുന്നത്.

ഈ രണ്ട് മരണങ്ങള്‍ ഉള്‍പ്പെടെ ഇരുവരുടേയും കുടുംബത്തില്‍ നടന്ന ആറ് മരണങ്ങളും കൊലപാതകമായിരുന്നുവെന്ന് 2019 ഒക്ടോബറില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. ജോളിയുടെ ഭർത്താവ് പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്.

2002നും 2016നും ഇടയിലായിരുന്നു കൊലപാതക പരമ്പര. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആറ് പേരെയും ജോളി കൊലപ്പെടുത്തി എന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവിച്ചത് കൊലപാതകമാണെന്നും ജോളിയാണ് പ്രതിയെന്നും അറിയാതെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഷാജുവിന്റെ വാദം. വിവാഹ മോചന ഹര്‍ജി ഒക്ടോബര്‍ 26ന് കോടതി പരിഗണിക്കും.