പൈലറ്റിന് ഹൃദയാഘാതം; മസ്കത്തിൽനിന്ന് ധാക്കയിലേക്ക് പോയ വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി

നാഗ്പുർ: പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് നാഗ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. ഒമാൻ തലസ്ഥാനമായ മസ്കത്തിൽനിന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പോയ വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്റെ വിമാനമാണ് നാഗ്പൂരിൽ ഇറക്കിയത്.

126 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനം ഛത്തീസ്ഗഢിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ക്യാപ്റ്റൻ നൗഷാദിന് ഹൃദയാഘാതം ഉണ്ടായത്. കൊൽക്കത്ത എയർ ട്രാഫിക് കൺട്രോൾ (എടിസി) നെയാണ് വിമാനത്തിൽനിന്ന് ഇക്കാര്യം അറിയിച്ചതെന്ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വ്യക്തമാക്കി. തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കാൻ എടിസി നിർദ്ദേശം നൽകി.

രാവിലെ 11.37 ന് നാഗ്പൂരിൽ സുരക്ഷിതമായി ഇറക്കിയ വിമാനത്തിൽനിന്ന് പൈലറ്റിനെ ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര തുടരാൻ സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ക്യാപ്റ്റൻ നൗഷാദിന്റെ ആരോഗ്യനില തൃപ്തികരമാണ്.