യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച പിണറായി ബാങ്കിലെ സിപിഎം നേതാവിന് സസ്പെന്‍ഷന്‍

കണ്ണൂര്‍: കാര്‍ഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവിന് സസ്പെന്‍ഷന്‍. ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖില്‍ നരങ്ങോലിയെയാണ് ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതിനാണ് നടപടിയെന്ന് ജില്ലാ കമ്മറ്റി വ്യക്തമാക്കി.

പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് നിഖിലിനെ നേരത്തെ നീക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. പിണറായി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ലോണിനായി അപേക്ഷിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സൊസൈറ്റി സെക്രട്ടറിയായ നിഖില്‍ നരങ്ങോലി ഫോണില്‍ അര്‍ദ്ധരാത്രി വിളിച്ച്‌ ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സാപ്പില്‍ നിരന്തരം മെസേജ് അയക്കുകയും ചെയ്തു.

ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടി എടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധിയുമായ പി ബാലനെ അറിയിച്ചതോടെ ജനറല്‍ ബോഡി ചേര്‍ന്നു. നിഖിലിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പക്ഷെ പിന്നീടും ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖില്‍ തുടരുകയായിരുന്നു.