Home Covid-19 കൊറോണ മൂന്നാം തരംഗ ഭീഷണി; നാലാഴ്ച അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം ; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

കൊറോണ മൂന്നാം തരംഗ ഭീഷണി; നാലാഴ്ച അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം ; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: പ്രതിദിന കൊറോണ കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ വരുന്ന നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതീവ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. കൊറൊണ മൂന്നാം തരംഗത്തിന്റെ ഭീഷണി നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓണാവധി കൂടി കഴിഞ്ഞതോടെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ ചേരും. എല്ലാക്കാലത്തും അടച്ചിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മന്ത്രി അതിനാലാണ് കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കുറച്ചതെന്നും വ്യക്തമാക്കി.

കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും ഇത് ഉണ്ടായില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. എന്നിരുന്നാലും അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്സിന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ്.

കുട്ടികള്‍ക്കും കൊറോണ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ബന്ധമായും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും വീണാ ജോര്‍ജ്ജ് അറിയിച്ചു. വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗം ഉണ്ടായാല്‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്. ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്താനുള്ള പ്രവര്‍ത്തനങ്ങളും ദ്രുതഗതിയിലാണെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here