സുപ്രീംകോടതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

ന്യൂഡെല്‍ഹി: സുപ്രീംകോടതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭര്‍ത്താവ് മരിച്ചു. ഓഗസ്റ്റ് 16നാണ് ദമ്പതികള്‍ കോടതി കോംപ്ലക്‌സിന് പുറത്ത്, ഭഗ്വന്‍ ദാസ് റോഡില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ തീകൊളുത്തിയത് ശ്രദ്ധയില്‍പ്പെട്ട ഉടനെ കോടതി ഗെയ്റ്റിലുണ്ടായിരുന്ന പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി തീയണയച്ചു. പിന്നീട് ഇവരെ രാം മനോഹര്‍ ലോഹിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഭര്‍ത്താവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അഞ്ച് ദിവസത്തിന് ശേഷം, ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഓഗസ്റ്റ് 16ന് ഉച്ചയോടെ സുപ്രീംകോടതിയുടെ മുന്നില്‍ വെച്ചാണ് യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.

ബിഎസ്പി എംപി അതുല്‍ റായ് തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ആത്മഹത്യ ശ്രമം. എംപിയെ പൊലീസ് സഹായിക്കുന്നു എന്നും യുവതി ആരോപിച്ചിരുന്നു.