ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാതായി

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാതായി. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അണിയിക്കുന്ന തിരുവാഭരണങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ മാല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു.

പുതിയ മേല്‍ശാന്തി സ്ഥാനമേറ്റതിന് ശേഷം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്.
വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്നതാണ് നഷ്ടപ്പെട്ട രുദ്രാക്ഷ മാല. വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാര്‍ത്തിയിരുന്നത്.

മാലയുടെ തൂക്കം സംബന്ധിച്ച്‌ കൃത്യമായ വിവരമില്ല. ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നല്‍കിയത്.
ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പത്മനാഭന്‍ സന്തോഷ് കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. തുടര്‍ന്നാണ് തിരുവാഭരണങ്ങളുടെയും പൂജസാമഗ്രികളുടെയും കണക്കെടുത്തത്.

ദേവസ്വം അസിസ്റ്റന്‍ഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല ഇല്ലെന്ന് വ്യക്തമായി.
എന്നാല്‍ കണക്കില്‍ പെടാത്ത മറ്റൊരു മാല കൂട്ടത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. വിവരം അറിഞ്ഞ് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

തിരുവാഭരണ കമ്മീഷണര്‍ എസ് അജിത്കുമാറാണ് സംഭവം അന്വേഷിക്കുന്നത്. അടുത്ത ദിവസം ക്ഷേത്രത്തില്‍ ഇത് സംബന്ധിച്ച്‌ ക്ഷേത്രത്തില്‍ പരിശോധന നടത്തും.