ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് യുവാവ് പിടിയിൽ

ഷഹ്റാൻപുർ: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വോട്ടർ ഐഡി കാർഡുകൾ നിർമിച്ച യുവാവ് പിടിയിൽ. ബി.സി.എ ബിരുദധാരിയായ വിപുൽ സായ്നി (24) യെയാണ് ഉത്തർപ്രദേശ് പോലീസ് ഷഹ്റാൻപുരിലെ നാക്കൂർ നഗരത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മധ്യപ്രദേശിലെ അർമാൻ മാലിക്ക് എന്നയാളുടെ നിർദേശപ്രകാരമാണ് യുവാവ് ഇത് ചെയ്തതെന്ന് കണ്ടെത്തി.

മാലിക്കിന്റെ നിർദേശപ്രകാരം മൂന്ന് മാസത്തിനിടെ 10,000 വ്യാജ വോട്ടർ ഐ.ഡി കാർഡുകളാണ് വിപുൽ നിർമിച്ചത്. ഓരോ വോട്ടർ ഐ.ഡിക്കും മാലിക്ക് 100 മുതൽ 200 രൂപ വരെ വിപുലിന് നൽകിയതായി ഷഹ്റാൻപുർ സീനിയർ പോലീസ് സൂപ്രണ്ടായ എസ് ചന്നപ്പ പറഞ്ഞു.

വിപുലിന്റെ അക്കൗണ്ടിൽ 60 ലക്ഷത്തോളം രൂപ കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചു. പണത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചുവരികയാണ്. മാലിക്ക് എന്നയാൾ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തന്നെ അറിയിക്കുകയാണ് പതിവെന്ന് വിപുൽ മൊഴി നൽകി.

വിപുലിന്റെ വീട്ടിൽ നിന്നും രണ്ട് കംപ്യൂട്ടറുകൾ പിടിച്ചെടുത്ത പോലീസ് യുവാവിന് ദേശവിരുദ്ധ സംഘടനകളോ എതെങ്കിലും തീവ്രവാദികളുമായോ ബന്ധമുണ്ടോ എന്നതും അന്വേഷിക്കും. കോടതിയുടെ അനുമതിയോടെ യുവാവിനെ രാജ്യതലസ്ഥാനത്തേക്ക് എത്തിച്ച് തുടരന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.