Home State സെൻട്രൽ ജയിൽ ശുചിമുറിയിൽ ഫോൺവിളി; കൊടി സുനിയുടെ കൂട്ടാളി പിടിയില്‍

സെൻട്രൽ ജയിൽ ശുചിമുറിയിൽ ഫോൺവിളി; കൊടി സുനിയുടെ കൂട്ടാളി പിടിയില്‍

0

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ശുചിമുറിക്കുള്ളിലിരുന്നു ഫോൺ വിളിക്കുന്നതിനിടെ കൊടി സുനിയുടെ കൂട്ടാളി പിടിയില്‍. അവണൂർ സിജോ വധക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തിലെ ഒരാളാണ് പിടിക്കപ്പെട്ടത്. മൊബൈൽ ഫോണും സിം കാർഡും ജയിൽ അധികൃതർ വിയ്യൂർ പൊലീസിനു കൈമാറി.

ടിപി വധക്കേസ് കുറ്റവാളി കൊടി സുനിയുടെ കൂട്ടാളിയാണു പിടിക്കപ്പെട്ടയാൾ. ജയിലിനുള്ളിൽ നിന്നു സുനി നടത്തുന്ന ക്വട്ടേഷൻ ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സിം കാർഡ് പരിശോധനയിൽ വെളിപ്പെട്ടേക്കും.

തൃശൂർ വരടിയം സ്വദേശി സിജോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിലെത്തിയ ഗുണ്ടാനേതാവ് പ്രതീഷിന്റെ സംഘത്തിലെ അംഗമാണ് ഇയാൾ. കൊടി സുനിയുടെ അനുയായികൾ എന്ന നിലയിൽ ജയിലിലെ ബി ബ്ലോക്ക് ഭരിക്കുന്നത് ഈ ഗുണ്ടാസംഘമാണ്.

ശുചിമുറിക്കുള്ളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരാൾ ഒച്ചയടക്കി സംസാരിക്കുന്നതു കേട്ടു ജീവനക്കാർ പരിശോധന നടത്തിയപ്പോഴാണ് ഫോൺ പിടികൂടിയത്. ഫോണിലെ കോൾ ലിസ്റ്റിൽ ഒട്ടേറെ നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചറിയാനും ഫോൺ ഉപയോഗിച്ചു നടത്തിയ ഇടപാടുകൾ പരിശോധിക്കാനും വിയ്യൂർ പൊലീസ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. 3 തടവുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.

ബി ബ്ലോക്കിൽ നിന്നു പലവട്ടം ഫോണുകൾ പിടികൂടിയിട്ടുണ്ടെങ്കിലും സിം കാർഡ് സഹിതം പിടികൂടുന്നത് അപൂർവമാണ്. ജയിലിലേക്കു കഞ്ചാവ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണു പ്രതികൾ ഇവ ഉപയോഗിച്ചിരുന്നതെന്നു പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായി.

ജയിലിനു പുറത്തു ക്വട്ടേഷൻ ഇടപാടുകൾക്കായി ഫോൺ ഉപയോഗിച്ചിരുന്നോ എന്നു സിം കാർഡ് പരിശോധനയിൽ വ്യക്തമാകും. കൊറോണ രൂക്ഷമായതോടെ തടവുകാരെ പുറത്തിറക്കുന്നത് ഏതാണ്ട് പൂർണമായി അവസാനിപ്പിച്ചിട്ടും ജയിലിനുള്ളിലേക്കു ഫോൺ എത്തുന്നതു സംശയങ്ങൾക്കിടയാക്കുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് വിഡിയോ കോൺഫറൻസിങ് വഴി മാത്രമാക്കിയിട്ടു നാളുകളായി. ചെരിപ്പിനടിയിലും മറ്റും ഒളിപ്പിച്ചാണു മുൻപൊക്കെ ഇവർ കഞ്ചാവും ഫോണും ഉള്ളിലെത്തിച്ചിരുന്നത്. എന്നാൽ, ഇവർ പുറത്തിറങ്ങുന്നില്ല എന്നിരിക്കെ ജയിലിലേക്ക് ഫോണുകൾ തുടർച്ചയായി എത്തുന്നതു ചില ജീവനക്കാരുടെ സഹായത്തോടെയാണെന്നു സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here