ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛനും അമ്മാവനും പ്രായപൂർത്തിയാകാത്ത സഹോദരനും അറസ്റ്റിൽ

ചെന്നൈ: മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛനും അമ്മാവനും പ്രായപൂർത്തിയാകാത്ത സഹോദരനും അറസ്റ്റിൽ.

പെൺകുട്ടിയുടെ അമ്മയ്ക്ക് ജോലിത്തിരക്കിനിടെ കുട്ടികളുടെ ഓൺലൈൻ ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റാതായതോടെ പെൺകുട്ടിയേയും സഹോദരനേയും മുത്തച്ഛൻ, മുത്തച്ഛന്റെ വീട്ടിലേക്ക് കൂട്ടി പോവുകയായിരുന്നു.

ഓഗസ്റ്റ് രണ്ടിന് രാത്രിയിൽ, ഒപ്പം കിടന്ന പെൺകുട്ടിയെ മുത്തച്ഛൻ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പരിഭ്രാന്തരായ കുട്ടി അമ്മാവന്റെ മുറിയിലേക്ക് പോയെങ്കിലും രക്ഷിക്കാനെന്ന വ്യാജേന അമ്മാവനും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഒടുവിൽ സഹായത്തിനായി പെൺകുട്ടി സഹോദരന്റെ മുറിയിൽ എത്തിയെങ്കിലും പതിനാറ് വയസ്സുള്ള സഹോദരനും കുട്ടിയെ പീഡിപ്പിച്ചു.

തൊട്ടടുത്ത ദിവസം മക്കളെ കാണാൻ വീട്ടിലെത്തിയ മാതാവ് കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനാൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറോടാണ് പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിനിരായയതായി സ്ഥിരീകരിച്ചു.

കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പോക്സോ വകുപ്പ് ചുമത്തി മുത്തച്ഛനേയും അമ്മാവനേയും സഹോദരനേയും അറസ്റ്റ് ചെയ്തത്. മുത്തച്ഛനേയും അമ്മാവനേയും ജയിലിലേക്കും പ്രായപൂർത്തിയാകാത്ത സഹോദരനെ കറക്ഷൻ സെന്ററിലേക്കും മാറ്റി.