തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഗുരുതരമായ രാജ്യദ്രോഹ കുറ്റങ്ങളിൽ പങ്കെടുത്തതിന്റെ ഇത്രയേറെ തെളിവുകൾ പുറത്ത് വരുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ എംബസി രേഖകളിൽ നിന്ന് മറച്ചുപിടിച്ച 2017 ലെ യുഎഇ യാത്രയിൽ നടത്തിയ ഡോളർ കടത്തിന്റെ വിവരങ്ങൾ അദ്ദേഹത്തിന്റെ വിശ്വസ്തരിൽ നിന്ന് തന്നെ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
കൂട്ടുപ്രതികളെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ഉയർന്ന സർക്കാർ ശമ്പളത്തിൽ നിയമിച്ചു. തെളിവ് നശിപ്പിക്കാൻ സെക്രട്ടറിയേറ്റ് ഫയലുകൾക്ക് തീയിട്ടു. സംസ്ഥാനം അടച്ചുപൂട്ടിയ ലോക്‌ഡൗൺ കാലത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്‌തയ്‌ക്ക് സംസ്ഥാനം കടക്കാൻ ഒത്താശ ചെയ്തു. ഈ കുറ്റകൃത്യങ്ങളുടെ പ്രധാന കണ്ണിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ പിടിവീഴുമെന്ന് ഉറപ്പായിട്ടും അവസാന നിമിഷം വരെ രക്ഷിക്കാൻ നടത്തിയ പരിശ്രമങ്ങളും പിണറായി വിജയന് ലക്ഷണം തികഞ്ഞ ക്ലാസ്സിക് കുറ്റവാളിയുടെ മുഖം നൽകുന്നുണ്ട്.
ഡോളര്‍കടത്ത് കേസില്‍ പ്രതിയാകാന്‍ പോകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഐക്യപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്ന കുഴൽപ്പണ കേസിൽ നിന്നും സുരേന്ദ്രനെ രക്ഷിച്ചെടുത്തപ്പോൾ മനസ്സിലായി .അതിനാലാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തിവന്ന അന്വേഷണങ്ങള്‍ നിലച്ചതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
ഇത്ര ഗുരുതരമായ ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടും അതിനോട് സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിക്കാത്തത് അതിന് തെളിവാണ്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിക്കെതിരെ അന്വേഷണം അട്ടിമറിക്കാൻ പിണറായി സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇടക്കാല വിധിയിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി മുഖ്യമന്ത്രി ഓഫീസ് ദുരുപയോഗം ചെയ്തെന്ന് വെളിവാക്കുന്നതാണ്.
വിജയൻ്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ നിന്ന് രാഷ്ട്രീയ മാന്യതയുടെയും ജനാധിപത്യ ബോധത്തിന്റെയും പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത് അസംബന്ധമാണെന്ന് പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്. രാജ്യദ്രോഹ കുറ്റമടക്കമുള്ള അതീവ ഗുരുതരമായ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം അറിയാൻ രാഷ്ട്രീയ കേരളത്തിന് താല്പര്യമുണ്ട്.
ഉന്നതമായ രാഷ്ട്രീയ ധാർമ്മികതയ്ക്കും ജനാധിപത്യ ബോധത്തിനും സിപിഎം അൽപ്പമെങ്കിലും വിലകല്പിക്കുന്നുണ്ടെങ്കിൽ പിണറായി വിജയനെ അടിയന്തിരമായി മന്ത്രിസഭയിൽ നിന്ന് പിൻവലിക്കണം.