ഹിന്ദുസ്ഥാന്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി: ഹിന്ദുസ്ഥാന്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. എച്ച്ഡിബി നിധി ലിമിറ്റഡ് ചെയര്‍മാന്‍ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ ഏഴുപേരാണ് പരാതി നല്‍കിയത്.

2020 ഫെബ്രുവരിയിലാണ് ചെര്‍പ്പുളശ്ശേരിയില്‍ സ്ഥാപനം തുടങ്ങിയത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമാഹരിച്ച ശേഷമാണ് നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയത്.

ബാങ്ക് അധികൃതരുടെ നിലപാടില്‍ സംശയം തോന്നിയ ഇടപാടുകാര്‍ നിക്ഷേപം തിരികെ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതി. സ്ഥാപനത്തിനുവേണ്ടി വാങ്ങിയ വാഹനങ്ങള്‍ ചെയര്‍മാന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതായും ആരോപണമുയര്‍ന്നിരുന്നു.