വീടിന് നേരെ ബോംബേറ്; വാതിലും ജനല്‍ഗ്ലാസുകളും തകര്‍ന്നു

കൊല്ലം:ശാസ്താംകോട്ട വേങ്ങയില്‍ വീടിന് നേര്‍ക്ക് ബോംബേറ്. മുന്‍ വാതിലും ജനല്‍ഗ്ലാസുകളും തകര്‍ന്നു. ആറാട്ടുകുളത്തിന് സമീപം ശശിമന്ദിരത്തില്‍ രാധാമണിയുടെ വീടിന് നേരെയാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്.

നാടന്‍ ബോംബാണെന്നാണ് പ്രഥമിക നിഗമനം. ഉഗ്രശബ്ദത്തോടെ സെക്കന്റുകള്‍ ഇടവിട്ട് രണ്ട് തവണ സ്ഫോടനമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. ശബ്ദം കേട്ട് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നപ്പോഴേക്കും രണ്ടുപേര്‍ ഇരുട്ടത്തുകൂടി ഓടിമറയുന്നത് കണ്ടു. ശബ്ദം കേട്ട് അയല്‍വാസികളും എത്തി.

ശാസ്താംകോട്ട ഡി.ബി.കോളജ് വിദ്യാര്‍ഥിയായ മകന്‍ ശ്യാമിന് കോളജിലെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭീഷണി ഉണ്ടായിരുന്നതായും ഇതിന്റെ ഭാഗമാകും ആക്രമണമെന്നാണ് വീട്ടുകാർ കരുതുന്നത്.

ശാസ്താംകോട്ട ഡിവൈ.എസ്.പി പി.രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ദര്‍, ബോംബ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ പരിശോധന ആരംഭിച്ചു.