മാനസ കൊലക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ബിഹാർ സ്വദേശി

കൊച്ചി: മാനസ കൊലക്കേസിൽ ബിഹാറിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതി രഖിലിനെ തോക്ക് വിൽക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാർ വർമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. രഖിലിന് തോക്ക് വിറ്റ സോനുകുമാർ മോദിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പട്നയിൽനിന്ന് രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മനേഷ് കുമാർ വർമയെ പിടികൂടിയത്. ഇയാളെയും വൈകാതെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം.

രഖിലിന് തോക്ക് വിറ്റ സോനുകുമാർ മോദിയെ അതിസാഹസികമായാണ് പോലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ സോനുവിന്റെ സംഘം ചെറുത്തുനിൽപ്പിന് ശ്രമിച്ചിരുന്നു. ഇതോടെ ബിഹാർ പോലീസ് ഇവർക്ക് നേരേ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിടിയിലായ സോനുവിനെ ബിഹാറിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയിട്ടുണ്ട്.

ജൂലായ് 30-നാണ് കോതമംഗലത്ത് ബിഡിഎസ് വിദ്യാർഥിനിയായ മാനസയെ കണ്ണൂർ മേലൂർ സ്വദേശി രഖിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അതേ തോക്ക് കൊണ്ട് രഖിലും സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. കേസിൽ രഖിലിന് തോക്ക് ലഭിച്ചതിനെക്കുറിച്ചാണ് പോലീസ് സംഘം അന്വേഷണം നടത്തിയിരുന്നത്.

ഇതിനിടെയാണ് രഖിൽ ബിഹാറിലേക്ക് പോയിരുന്നതായുള്ള വിവരം ലഭിച്ചത്. തുടർന്ന് കോതമംഗലം പോലീസിന്റെ ഒരുസംഘം ബിഹാറിലെത്തുകയും മുംഗർ സ്വദേശിയായ സോനുകുമാർ മോദിയാണ് രഖിലിന് തോക്ക് വിറ്റതെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് രഖിലിന് തോക്ക് വാങ്ങാൻ സഹായം നൽകിയ ടാക്സി ഡ്രൈവറും അറസ്റ്റിലായത്.