കോട്ടയം: ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോട്ടയം കടുവാക്കുളത്ത് ജീവനൊടുക്കിയ ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി കോട്ടയം മണിപ്പുഴ അര്‍ബന്‍ സഹകരണ ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ബാങ്കിന് 200 മീറ്റര്‍ അകലെ കോടിമത നാലുവരിപ്പാതയിലാണ് ആംബുലന്‍സ് തടഞ്ഞത്.
കൊച്ചുപറമ്പില്‍ ഫാത്തിമാബീവിയുടെ മക്കളായ നിസാര്‍ ഖാന്‍ (34), നസീര്‍ ഖാന്‍ (34) എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് വിട്ടുകിട്ടിയത്. മക്കളുടെ മൃതദേഹങ്ങളെ അനുഗമിച്ച ഫാത്തിമ ബീവിയുടെ വിലാപവും ഇതിനിടെ നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായി.
മൃതദേഹം വഹിച്ചുള്ള യാത്ര തടഞ്ഞതോടെ കോടിമത നാലുവരിപ്പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസമുണ്ടായി. ചങ്ങനാശ്ശേരി, കോട്ടയം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ വീട്ടിലേയക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
വായ്പ തിരിച്ചടവ് മുടങ്ങിയ വിഷയം ചര്‍ച്ച ചെയ്യാമെന്ന തഹസില്‍ദാരുടെ ഉറപ്പിനെതുടര്‍ന്ന് മൃതദേഹം താഴത്തങ്ങാടി ജുമാ മസ്ജിദിലേക്ക് സംസ്ക്കാരത്തിന് കൊണ്ടുപോയി. പിന്നീട് സംസ്ക്കാരം നടത്തി. അതേ സമയം സഹകരണ ബാങ്കുകൾ ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പും തിരിമറിയും നടത്തുമ്പോൾ പാവങ്ങളെ പിഴിയുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.