സിപിഎം മർദ്ദിച്ചാൽ നടപടിയില്ല; കൊറോണ വാക്സിനേഷൻ അടക്കം ബഹിഷ്ക്കരിച്ച് ആലപ്പുഴയിൽ ഡോക്ടർമാർ ഇന്ന് പണിമുടക്കും

ആലപ്പുഴ: കൊറോണ വാക്സിനേഷൻ അടക്കം ബഹിഷ്ക്കരിച്ച് ആലപ്പുഴയിൽ സർക്കാർ ഡോക്ടർമാർ ഇന്ന് പണിമുടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഒ പി, കൊറോണ വാക്സിനേഷൻ, അടക്കമുളള ജോലികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ് തീരുമാനം. അത്യാഹിത – ഗൈനക്കോളജി വിഭാഗം മാത്രമേ ഇന്ന് പ്രവർത്തിക്കൂ. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി എടുക്കുന്നത്.

കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉ‌ൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കൽ സെക്രട്ടറിയുമായ രഘുവരൻ എന്നിവർ ഒളിവിൽ ആണ്. മിച്ചം വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.