ന്യൂഡെല്‍ഹി: നിരവധി പേരുടെ ഉറക്കം കെടുത്തി കൊട്ടേഷന്‍ കൊലപാതകങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അന്താരാഷ്ട്ര സംഘത്തിലെ പ്രതികളായ രണ്ട് കൊടും കുറ്റവാളികള്‍ പൊലീസിന്റെ വലയിൽ . 12 സംസ്ഥാനങ്ങളിലായി നടത്തിയ മെഗാ ഓപ്പറേഷന്റെ ഫലമായാണ് ഉത്തരേന്ത്യയില്‍ കാലാ ജേഠേഡി എന്നറിയപ്പെടുന്ന സന്ദീപ്, റിവോള്‍വര്‍ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗദ്ധരി എന്നിവര്‍ പിടിയിലായത്.
ഡെല്‍ഹി-ഹരിയാന പൊലീസ് ആറു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കുറ്റവാളിയാണ് സന്ദീപ്. കോണ്‍ട്രാക്‌ട് കില്ലിംഗ്, വ്യാജ മദ്യം കടത്തല്‍, കവര്‍ച്ച, ഭൂമി തട്ടിയെടുക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന ഇയാളെ ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഹരിയാന പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കൊപ്പം പ്രതിയായ രാജസ്ഥാനിലെ കുപ്രസിദ്ധ ലേഡി ഡോണ്‍ അനുരാഗ ചൗദ്ധരിയും പൊലീസ് പിടിയിലായി.
ജേഠേഡിയും അനുരാധയും ദമ്പതികളെന്ന വ്യാജ ഐഡന്റിറ്റിയില്‍ വിവിധ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ് വരികയായിരുന്നുവെന്നും ഇരകളെ ഭയപ്പെടുത്തുന്നതിനായി എകെ-47 അനുരാധ ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. ഇവരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് രാജസ്ഥാന്‍ പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.