തിരുവനന്തപുരം: ലോക്ക്ഡൗണിൽ പോലീസിൻ്റെ കണ്ണില്ലാത്ത ക്രൂരത വ്യാപകമാകുന്നു. പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് രണ്ടായിരം രൂപ പിഴ.
റോഡരികിലെ പുരയിടത്തിൽ കച്ചവടം ചെയ്ത വൃദ്ധയുടെ മീൻ വലിച്ചെറിഞ്ഞു. രണ്ടു സംഭവങ്ങളും കേരളത്തിലാണ്. മദ്യഷാപ്പിന് മുമ്പിൽ തിക്കിത്തിരക്കി നിൽക്കുന്നവരെ കാണാത്ത പോലീസാണ് ലോക്ക് ഡൗണിൻ്റെ മറവിൽ ഭീകരത കാട്ടുന്നത്.
റോഡരികിലെ പുരയിടത്തിൽ വച്ച് കച്ചവടം ചെയ്ത വൃദ്ധയുടെ മീൻ പാരിപ്പള്ളി പോലിസ് നശിപ്പിച്ചതായാണ് പരാതി. പാരിപ്പള്ളി – പരവൂർ റോഡിൽ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മൽസ്യമാണ് പോലിസ് നശിപ്പിച്ചത്.
ഇവർ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു. ഇതിന് മുമ്പ് രണ്ടു തവണ പോലിസ് എത്തി കച്ചവടം നടത്തരുതെന്ന് വിലക്കിയിരുന്നു. എന്നാൽ തുടർന്നും കച്ചവടം നടത്തി വരികയായിരുന്നു.
ഇതെ തുടർന്ന് കഴിഞ്ഞ ദിവസം പോലിസ് എത്തി മൽസ്യം വലിച്ചെറിഞ്ഞത്. മുതലപ്പൊഴിയിൽ നിന്നാണ് ഇവർ മൽസ്യം വാങ്ങി ഇവിടെ കൊണ്ടു വന്ന് വിൽക്കുന്നത്. 16000 രൂപയുടെ മൽസ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും വൃദ്ധ പറയുന്നു.
വിൽപനക്കായി പലകയുടെ തട്ടിൽ വച്ചിരുന്ന മീൻ തട്ടോടുകൂടി എടുത്തെറിഞ്ഞ പോലിസ് വലിയ ചരുവത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. കൊറോണ പ്രതിസന്ധിയിൽ ജനങ്ങൾ ദുരിതത്തിലായിരിക്കുമ്പോഴും പോലിസ് അതിക്രമം വർധിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് രണ്ടായിരം രൂപ പിഴ
കോടോംബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി നാരായണനോടാണ് പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത. ഭാര്യ ഷൈലജയ്ക്ക് കൊറോണ പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു.
വീട്ടിലെത്തിയാണ് പിഴയടയ്ക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയത്. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തുമെന്നും വലിയ പ്രയാസം നേരിടുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും വീട്ടുകാര്‍ പറയുന്നു.
പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണന്റെ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അന്‍പതിനായിരം രൂപ വായ്പയെടുത്താണ് നാരായണന്‍ പശുവിനെ വാങ്ങിയത്. പാല്‍ വിറ്റ് കിട്ടുന്നവരുമാനം കൊണ്ടാണ് ഉപജീവനം നടത്തിയിരുന്നത്
സാമ്പത്തികമായി പ്രയാസം നേരിടുന്ന വേളയിലാണ് ഭാര്യക്ക് കൊറോണ വന്നത്. ലക്ഷണമൊന്നുമില്ലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലിക്ക് ശ്രമിക്കുന്നതിനാല്‍ കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് പരിശോധന നടത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പാല്‍ വാങ്ങാന്‍ ആളില്ലാതായെന്നും നാരായണന്‍ പറയുന്നു.