Home National പെഗാസസ് ചോർത്തലിൽ അന്വേഷണം; ഹർജികളിൽ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേൾക്കും

പെഗാസസ് ചോർത്തലിൽ അന്വേഷണം; ഹർജികളിൽ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേൾക്കും

0

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു.

രാജ്യത്തെ രാഷ്‌ടീയ പാർട്ടികളിലെ നേതാക്കൾ, മാധ്യമ പ്രവർത്തകർ, കോടതി ജീവനക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വ്യക്തി സ്വാതന്ത്ര്യം നിരീക്ഷണത്തിലാക്കിയ സംഭവം വളരെ ഗൗരവമേറിയ വിഷയമാണെന്ന് കപിൽ സിബൽ ആരോപിച്ചു. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് മുഴുവൻ ചലനങ്ങൾ സൃഷ്ടിക്കുന്ന വിഷയത്തിൽ അടിയന്തരമായ വാദം കേൾക്കൽ ആവശ്യമാണെന്നാണ് സിബൽ സുപ്രീം കോടതിയിൽ ആവശ്യപെട്ടത്. അതിനാൽ കേസ് അടിയന്തരമായി കേൾക്കണമെന്ന് സിബൽ അഭ്യർത്ഥിച്ചു. തുടർന്നാണ് വിഷയം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

പെഗാസസ് ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് ഹർജികളാണ് നിലവിൽ കോടതിയിൽ എത്തിയിരിക്കുന്നത്. പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരായ എൻറാം, ശശികുമാർ എന്നിവർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയ്ക്ക് പുറമെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസും, അഭിഭാഷകനായ എം എൽ ശർമ്മയും ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നാണ് ശശികുമാർ , എൻ റാം എന്നിവരുടെ ആവശ്യം. ഫോൺ ചോർത്തൽ നടത്തിയത് കേന്ദ്ര സർക്കാരിന് വേണ്ടിയായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികൾ നിഷ്പക്ഷമായ അന്വേഷണം നടത്തില്ല. സുതാര്യമായ അന്വേഷണം നടത്തിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് രാജ്യസഭാംഗമായ താൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ജോൺ ബ്രിട്ടാസും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here