തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കെ മന്ത്രി വി ശിവന്‍കുട്ടി ഇന്നും നിയമസഭയിലെത്തിയില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മൂന്ന് ദിവസത്തേക്ക് അവധി എടുത്തതായാണ് വിവരം.
ഇന്നലെയും മന്ത്രി സഭയില്‍ ഹാജരായിരുന്നില്ല. പനിയാണെന്ന് കാണിച്ച് സ്പീക്കർ എംബി രാജേഷിന് അവധി അപേക്ഷ നൽകിയിട്ടുണ്ട്.വൈറൽ പനി മൂലം മന്ത്രി വിശ്രമത്തിലാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.
സുപ്രീംകോടതി വിധി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. കോണ്‍ഗ്രസിലെ പിടി തോമസ് ആണ് നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മന്ത്രിയുടെ രാജി ആശ്യപ്പെട്ടുകൊണ്ട് സഭയുടെ മുന്നിൽ യു ഡി എഫ് എം എൽ എ മാർ സമരമിരുന്ന് പ്രതിഷേധിച്ചു.
അതേസമയം ശിവന്‍കുട്ടിയെ പ്രതിരോധിച്ചുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാര്‍ എടുത്ത നടപടി ഒരുതരത്തിലും നിയമ വിരുദ്ധമല്ല. സര്‍ക്കാര്‍ നടപടിയിൽ അസാധാരണമായോ നിയമവിരുദ്ധമായ ഒന്നുമില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ബിജെപിയും ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.
നിയമസഭ കയ്യാങ്കളിക്കേസില്‍ ശിവൻകുട്ടി രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന നിലപാടിലാണ് സിപിഎം. വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞതെന്നും കുറ്റക്കാരനെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് പാർട്ടി നിലപാട്. വിചാരണ പൂർത്തിയായ ശേഷം മാത്രം ഇത് സംബന്ധിച്ച് ആലോചിച്ചാൽ മതിയെന്നും പാർട്ടി പറയുന്നു.
നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ കുഞ്ഞമ്മദ്, സികെ സദാശിവന്‍, കെ. അജിത് എന്നിവര്‍ വിചാരണ നേരിടണമെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.