യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ലഹരിമരുന്ന് ഇടപാടിനെ ചൊല്ലിയുള്ള തർക്കം

കൊച്ചി: മുളന്തുരുത്തിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ലഹരിമരുന്ന് ഇടപാടിനെ ചൊല്ലിയുള്ള തർക്കം. കേസില്‍ മൂന്നുപേര്‍ പിടിയിൽ. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുന്‍, അതുല്‍ എന്നിവരാണ് അറസ്റ്റിലായത്.

ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മുളന്തുരുത്തി പെരുമ്പിള്ളില്‍ ഇച്ചിരവേലില്‍ മത്തായിയുടെ മകന്‍ ജോജി (22) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഗുണ്ടാ സംഘത്തിന്റെ വടിവാള്‍ ആക്രമണത്തില്‍ ജോജിയുടെ കഴുത്തിനും നെഞ്ചിനുമാണ് വെട്ടേറ്റത്.

ആക്രമണം തടയുന്നതിനിടെ ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ മത്തായിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.