Home National മുസാഫർപുരിൽ 17 കാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റി; സംസ്‌കാര ചടങ്ങ് പ്രതിയുടെ വീടിന് മുന്നില്‍

മുസാഫർപുരിൽ 17 കാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റി; സംസ്‌കാര ചടങ്ങ് പ്രതിയുടെ വീടിന് മുന്നില്‍

0

പാട്‌ന: ബിഹാറിൽ 17 വയസ്സുകാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റി. മുസാഫർപുർ ജില്ലയിലെ രെപുര രാംപുർഷാ സ്വദേശിയായ സൗരഭ്കുമാറാണ് കൊല്ലപ്പെട്ടത്. സൗരഭിന്റെ കാമുകിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് മുഖ്യപ്രതിയുടെ വീടിന് മുന്നിൽവെച്ചാണ് 17-കാരന്റെ ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. സൗരഭിന്റെ ബന്ധുക്കൾ പ്രതിയുടെ വീട് ആക്രമിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് സോർബാര ഗ്രാമത്തിൽ സൗരഭ്കുമാറിന് നേരേ ആക്രമണമുണ്ടായത്. കാമുകിയുടെ വീട്ടിലെത്തിയ സൗരഭിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദിച്ചശേഷം ജനനേന്ദ്രിയം മുറിച്ച് മാറ്റുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സൗരഭിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവമറിഞ്ഞതോടെ സൗരഭിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. കേസിലെ മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയുടെ വീട് ഇവർ ആക്രമിച്ചു. സൗരഭിന്റെ ശവസംസ്കാരവും ഇയാളുടെ വീടിന് മുന്നിൽവെച്ച് നടത്തി. കൂടുതൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

പ്രണയത്തിന്റെ പേരിലാണ് 17-കാരനെ കൊലപ്പെടുത്തിയതെന്ന് മുസാഫർപുർ(സിറ്റി) പോലീസ് സൂപ്രണ്ട് രാജേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 17-കാരന് മർദനമേറ്റിട്ടുണ്ടെന്നും ജനനേന്ദ്രിയം വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം ഉൾപ്പെടെ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

അതേസമയം, കൊലക്കേസിലെ മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റുപ്രതികൾ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരും പിടിയിലായിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ പോലീസ് കാവലും ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here