കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളില്‍ മൂന്നു പേരും സിപിഎം അംഗങ്ങള്‍

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ മൂന്നു പേരും സിപിഎം അംഗങ്ങള്‍. മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി.ആര്‍ സുനില്‍ കുമാര്‍, ചീഫ് അക്കൗഡൻ്റ് സി.കെ ജില്‍സ് എന്നീ പ്രതികള്‍ പാര്‍ട്ടി അം​ഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. ടി.ആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അം​ഗമാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പാണ് നടന്നത്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍.

46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിൻ്റെ തലപ്പത്തുണ്ടായിരുന്നത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് 13 അം​ഗ ഭരണസമിതി പിരിച്ചു വിട്ടിരുന്നു.

ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. 2019-ല്‍ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാര്‍ രം​ഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയതും വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വന്നതും. വായ്‌പ നല്‍കിയ വസ്തുക്കളില്‍ തന്നെ വീണ്ടും വായ്‌പ നല്‍കിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്.

ബാങ്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നത് കമ്മീഷന്‍ വ്യവസ്ഥയിലെന്ന ആരോപണവുമായി ബിജെപി രം​ഗത്തെത്തിയിട്ടുണ്ട്. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷന്‍ ഈടാക്കിയെന്നും മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു വഴി തേക്കടിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നും ബിജെപി ആരോപിക്കുന്നു.