ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ ജമ്മുവില്‍ സ്‌ഫോടകവസ്തുമായി ഡ്രോണ്‍

ജമ്മു: സ്‌ഫോടക വസ്തു വഹിച്ചെത്തിയ ഡ്രോണ്‍ ജമ്മുകശ്മീര്‍ പോലീസ് വെടിവെച്ച് വീഴ്ത്തി. ജമ്മുകശ്മീരിലെ അതിര്‍ത്തി ഗ്രാമമായ കനചകിലാണ് മാരക സ്‌ഫോടന വസ്തുക്കളുമായി പറന്ന ഡ്രോണ്‍ വെടിവെച്ചിട്ടത്.

സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് ഭീകരാക്രമത്തിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്‌ഫോടന വസ്തുക്കളുമായി ഡ്രോണ്‍ കണ്ടെത്തിയത്.ഹെക്‌സാകോപ്ടര്‍ ഡ്രോണാണ് വെടിവെച്ചിട്ടത്.

ഡ്രോണില്‍ നിന്ന് അഞ്ച് കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദികള്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണിതെന്ന് അധികൃതര്‍ പറയുന്നു. ലഷ്‌കര്‍ ഇ ത്വയിബയാണ് ഡ്രോണ്‍ അയച്ചതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ സമാന രീതിയില്‍ നടന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

ഇത് ആദ്യമായാല്ല ജമ്മു അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തുക്കള്‍ വഹിച്ച് ഡ്രോണുകള്‍ എത്തുന്നത്. ജൂണ്‍ 27ന് ജമ്മു എയര്‍ബേസിന് നേരെ നടന്ന ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കഴിഞ്ഞ ഒരുമാസത്തിനിടക്ക് നിരവധി തവണ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.

ഭീകരാക്രണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡെല്‍ഹിയിലടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.