Home National ജനാധിപത്യകാലത്ത് അടിയന്തിരാവസ്ഥക്കാലത്തെ അവകാശ ലംഘനങ്ങള്‍; ദൈനിക് ഭാസ്‌കർ റെയ്ഡിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

ജനാധിപത്യകാലത്ത് അടിയന്തിരാവസ്ഥക്കാലത്തെ അവകാശ ലംഘനങ്ങള്‍; ദൈനിക് ഭാസ്‌കർ റെയ്ഡിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

0

ന്യൂഡെല്‍ഹി: മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസിലെ ആദായനികുതി വകുപ്പ് റെയ്ഡില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. കേന്ദ്രത്തിന് എങ്ങനെ ഇത്രയധികം ധിക്കാരം കാണിക്കാന്‍ കഴിയുന്നുവെന്നാണ് ഭൂഷണ്‍ ചോദിച്ചത്.

‘ മോദി സര്‍ക്കാരിന്റെ കാലത്തെ കൊറോണ മരണങ്ങള്‍, പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തല്‍ ഇവയെല്ലാം പുറത്തുകൊണ്ടുവന്ന ദൈനിക് ഭാസ്‌കര്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരിക്കുകയാണ്. ഒരു രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് എങ്ങനെ ഇത്രയും ധിക്കാരിയാകാന്‍ കഴിയുന്നു. ജനാധിപത്യകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എങ്കിലും അടിയന്തരാവസ്ഥക്കാലം പോലെയുള്ള അവകാശ ലംഘനങ്ങളാണ് ചുറ്റും നടക്കുന്നത്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

റെയ്ഡിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും രംഗത്തെത്തിയിരുന്നു.

തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. ”അവരുടെ സന്ദേശം വ്യക്തമാണ്- ബിജെപിക്കെതിരെ സംസാരിക്കുന്നവരെ അതിന് വിടില്ലെന്ന്. ഇത്തരത്തിലുള്ള ചിന്ത വളരെ അപകടകരമാണ്. -കെജ്രിവാള്‍ പറഞ്ഞു.

കൊറോണ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഉണ്ടായ നാശങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നിങ്ങള്‍ ഗോഡി മീഡിയയെപ്പോലെ ഇഴഞ്ഞില്ലെങ്കില്‍ അതിനുള്ള വില കൊടുക്കേണ്ടി വരും,’ എന്നായിരുന്നു മഹുവ പറഞ്ഞത്.

ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിഴ്ചകളെ നിരന്തരം തുറന്നുകാട്ടുന്ന സമീപനമാണ് ദൈനിക് ഭാസ്‌കര്‍ സ്വീകരിച്ചിരുന്നത്. ഇതാണ് മാധ്യമസ്ഥാപനത്തില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് കാരണാമായതെന്ന് ചൂണ്ടികാട്ടി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്്.

കൊറോണ രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് ദൈനിക് ഭാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗംഗയില്‍ കൊറോണ രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ആദ്യം പ്രസിദ്ധികരിച്ചത് ദൈനിക് ഭാസ്‌കര്‍ ആയിരുന്നു. രാജ്യത്തെ എല്ലായിടത്തുമായി വിവിധ ഭാഷകളില്‍ 60 എഡിഷനുള്ള മാധ്യമസ്ഥാപനാണ് ദൈനിക് ഭാസ്‌കര്‍. മധ്യപ്രദേശാണ് ആസ്ഥാനം.

LEAVE A REPLY

Please enter your comment!
Please enter your name here