കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്ന് രാവിലെ 11 മണിക്ക് അഭിഭാഷകനൊപ്പമാണ് അമല കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന്നായി ഹാജരായത്.

അ‍ർജുൻ ആയങ്കിക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് തനിക്ക് അറിയില്ലെന്നാണ് അമല നേരത്തെ മൊഴി നൽകിയത്. ഇക്കാര്യത്തിൽ കസ്റ്റംസിന് ലഭിച്ച കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും ചോദ്യം ചെയ്യൽ.

അതിനിടെ, അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിച്ചു. തനിക്കെതിരെ സ്വർണ്ണക്കടത്തിന് തെളിവുകളൊന്നും ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് അർ‍ജുൻ ആയങ്കിയുടെ വാദം. കേസ് ഈ മാസം 19 ലേക്ക് മാറ്റി.