കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്; രണ്ട് പേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയില്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയില്‍. മുഹമ്മദ് ഷാഫി, അര്‍ജുന്‍ ആയങ്കി എന്നിവര്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയതായി പറയുന്ന രണ്ട് പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്.

പാനൂര്‍ സ്വദേശി അജ്മല്‍, ഇയാളുടെ സുഹൃത്തായ ആഷിഖ് എന്നിവരാണ് കസ്റ്റംസ് കസ്റ്റഡിയിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. പാനൂരിലെ സക്കീനയുടെ മകനാണ് അജ്മല്‍. സക്കീനയെ തിങ്കളാഴ്ച കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു.

അര്‍ജ്ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാര്‍ഡുകളാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസ് ഓഫീസില്‍ ഇന്ന് ഹാജരാകും.

രാവിലെ 11 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കൊടിസുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ രക്ഷധികാരികള്‍ ആണെന്നാണ് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.