ആറുവയസുകാരിയെ കൊലപ്പെടുത്തിയ അർജുൻ തന്നെയാണ് ജീവനറ്റ് കിടന്ന കുഞ്ഞിനെ ഓടിവന്ന് ഏറ്റുവാങ്ങിയതെന്ന് കുഞ്ഞിന്റെ കുടുംബം

ഇടുക്കി: ആറുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അർജുൻ തന്നെയാണ് ജീവനറ്റ് കിടന്ന കുഞ്ഞിന് ഓടിവന്ന് ഏറ്റുവാങ്ങിയതെന്ന് കുഞ്ഞിന്റെ കുടുംബം. കുഞ്ഞിനെ കുളിപ്പിക്കുന്ന സമയമായപ്പോൾ അമ്മൂമ്മയാണ് അന്വേഷണം തുടങ്ങിയത്. തുടർന്ന് ചുറ്റുപാടുള്ള വീടുകളും എല്ലായിടത്തും അന്വേഷിച്ചു. ആ സമയത്ത് വീടിനുള്ളിൽ ഒരിക്കൽ കൂടി നോക്കിയപ്പോഴാണ് പൂജാമുറി അടച്ചിട്ടിരിക്കുന്നത് കണ്ടത്.

പൂജാമുറി തള്ളി നോക്കിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും കുഞ്ഞിന്റെ വീട്ടുകാർ പറയുന്നു. ഇത് തുറക്കുന്നതിനായി കത്തിയെടുത്ത് കൊണ്ടുവന്ന് കുറ്റി തട്ടിത്തുറക്കുകയായിരുന്നു. ഒരു കാൽ കട്ടിലിലും ഒരു കാൽ നിലത്തുമായി ഇരിക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് കണ്ണീരോടെ വീട്ടുകാർ പറയുന്നു. കുഞ്ഞിന്റെ പിടലി തൂങ്ങിയത് പോലെ ചരിഞ്ഞാണിരുന്നത്.

അലറി വിളിച്ച് പുറത്തേക്കിറങ്ങിയപ്പോൾ ഓടി വന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത് അർജുനാണെന്നു കുഞ്ഞിന്റെ വീട്ടുകാർ പറഞ്ഞു. കുഞ്ഞിനെ കുലുക്കി നോക്കിയ അർജുൻ വേഗം തന്നെ അടുത്തുള്ള നഴ്സിനെ കാണിച്ചു. അവരുടെ പരിശോധനയിൽ പൾസില്ലെന്ന് കണ്ടു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നവെന്നും കുഞ്ഞിന്റെ വീട്ടുകാർ പറഞ്ഞു.

മിഠായി നൽകിയാണ് ഇയാൾ കുഞ്ഞിന് പീഡിപ്പിച്ചിരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദിവസവും അർജുൻ പതിവുപോലെ 50 രൂപയ്ക്ക് മിഠായി വാങ്ങിയാണ് പോയതെന്ന് സമീപത്തെ കടക്കാരനും വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ അർജുനെ സംശയിക്കത്തക്ക വിധത്തിൽ യാതൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.