ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ അപൂർവ നാഡീ പ്രശ്‌നങ്ങൾക്ക് കാരണമാകാം; അമേരിക്കൻ എഫ്ഡിഎ മുന്നറിയിപ്പ്

വാഷിങ്ടൺ: കൊറോണ വാക്‌സിനേഷൻ പുരോഗമിക്കുന്നതിനിടെ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുമായി ബന്ധപ്പെട്ട് ഗൗരവമായ മുന്നറിയിപ്പുമായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ). ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ അപൂർവമായ നാഡീപ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നൽകി. എന്നാൽ വാക്‌സിൻ ഈ അവസ്ഥയ്ക്ക് കാരണമാകുമോ എന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വാക്സിനെടുത്തവർക്ക് ഗില്ലൻ ബാറെ സിൻഡ്രോം (ജിബിഎസ്) പോലുള്ളവ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പേശി ബലഹീനതയ്ക്കും ചിലപ്പോൾ തളർവാതത്തിനും കാരണമാകുന്ന ഗ്വില്ലൈൻ ബാരെ സിൻഡ്രോം ഈ വാക്‌സിൻ ലഭിച്ച ചില ആളുകളിൽ സംഭവിച്ചിട്ടുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൈകളിലും കാലുകളിലും ബലഹീനതയോ തരിപ്പോ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും വിദഗ്ദ്ധർ കൂട്ടിച്ചേർത്തു.

ജോൺസൺ ആൻഡ് ജോൺസണെക്കുറിച്ച്‌ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും മൊഡേണ, ഫൈസർ വാക്‌സിനുകളുമായി ബന്ധപ്പെട്ട് ഇത്തരം പാർശ്വഫലങ്ങളൊന്നും റിപോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി. 12.8 ദശലക്ഷം ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾ നൽകിയതിൽ ജിബിഎസിന്റെ നൂറോളം കേസുകൾ റിപോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന.