Home Local News വണ്ടിപ്പെരിയാറിൽ തെളിവെടുപ്പ്; അർജുന്റെ കരണത്തടിച്ചും ചീത്ത വിളിച്ചും നാട്ടുകാരുടെ പ്രതിഷേധം

വണ്ടിപ്പെരിയാറിൽ തെളിവെടുപ്പ്; അർജുന്റെ കരണത്തടിച്ചും ചീത്ത വിളിച്ചും നാട്ടുകാരുടെ പ്രതിഷേധം

0

ഇടുക്കി: വണ്ടിപ്പെരിയാർ കൊലക്കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധം. പ്രതി അർജുനെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാട്ടുകാർ രംഗത്തെത്തിയത്. പ്രതിയെ കൈയേറ്റം ചെയ്യാനും ഉച്ചത്തിൽ ചീത്തവിളിക്കാനും നാട്ടുകാർ മുതിർന്നു. ഇതിനിടെ നാട്ടുകാരിലൊരാൾ അർജുന്റെ കരണത്തടിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇത് രണ്ടാംതവണയാണ് പ്രതിയുമായി പോലീസ് പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാർ അക്രമാസക്തരായതിനെ തുടർന്ന് ഇത്തവണയും കനത്ത പോലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാൽ നിയന്ത്രണം നഷ്ടമായ നാട്ടുകാർ പോലീസ് വലയം ഭേദിച്ചും പ്രതിയെ കൈയേറ്റം ചെയ്യാൻ മുതിരുകയായിരുന്നു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അർജുൻ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നത്. ശേഷം വീടിന്റെ ജനൽ വഴി രക്ഷപ്പെടുകയായിരുന്നു. ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പിൽ പ്രതി ഇതെല്ലാം അന്വേഷണസംഘത്തിന് മുന്നിൽ വിവരിച്ചു.

അതിനിടെ, പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. അശ്ലീലചിത്രങ്ങൾക്ക് അടിമയായ അർജുൻ, മറ്റുപെൺകുട്ടികളെ ഇത്തരത്തിൽ പീഡനത്തിനിരയാക്കിയോ എന്നതും അന്വേഷിച്ചുവരികയാണ്. ജൂലായ് 13 വരെയാണ് തൊടുപുഴ പോക്‌സോ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here