Home State മുതുമലയിൽ ചികിത്സക്കിടെ വീണ്ടും കൊമ്പനാന ചരിഞ്ഞു; ചികിത്സക്കിടെ ചരിയുന്നത് രണ്ടാമത്തെ ആന

മുതുമലയിൽ ചികിത്സക്കിടെ വീണ്ടും കൊമ്പനാന ചരിഞ്ഞു; ചികിത്സക്കിടെ ചരിയുന്നത് രണ്ടാമത്തെ ആന

0

സുൽത്താൻബത്തേരി: മുതുമലയിൽ ചികിത്സ നടക്കുന്നതിനിടെ വീണ്ടും കൊമ്പനാന ചരിഞ്ഞു. മുതുമലയിൽ ചികിത്സക്കിടെ ചരിയുന്നത് രണ്ടാമത്തെ ആനയാണ് ഇത്. ശരീരത്തിൽ വ്രണമുണ്ടായ നിലയിലാണ് ആനയെ ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയത്. വനംവകുപ്പ് പിടികൂടി ചികിത്സ നൽകി വരികയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസമായി ആനയുടെ നില വഷളായിരുന്നു. ഇതേതുടർന്ന് വെള്ളിയാഴ്ച രാത്രി ഏഴരയോടെ ചരിയുകയായിരുന്നുവെന്നാണ് വനംവകുപ്പ് പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്ഏകദേശം 30 വയസ് പ്രായമുണ്ടായിരുന്ന ആനയാണ് ചരിഞ്ഞത്.

കഴിഞ്ഞ മാസം 17നാണ് പത്ത് കുങ്കിയാനകളുടെ സഹായത്തോടെ ഈ കൊമ്പനെ പിടികൂടി മുതുമല അഭയാരണ്യം ആനചികിത്സാ കേന്ദ്രത്തിലെ കൊട്ടിലിൽ തളച്ചത്. മയക്കുവെടി വെക്കാതെ സാഹസികമായായിരുന്നു ആനയെ വരുതിയിലാക്കിയത്. മേൽഗൂഡല്ലൂർ, കോക്കാൽ, സിൽവർ ക്ലൗഡ് എസ്റ്റേറ്റ് എന്നിവിടങ്ങളിൽ വേദന സഹിച്ച് തളർന്ന് കറങ്ങി നടന്ന ആനയെ നിരവധി തവണ ശ്രമിച്ചാണ് പിടികൂടാനായത്. ഡോ. രാജേഷ്, മനോഹരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

ഒരു വർഷം മുമ്പാണ് കൊമ്പന് മുറിവേറ്റത്. മറ്റു ആനകളുമായുണ്ടായ സംഘട്ടനത്തിനിടെയായിരിക്കാം മുറിവേറ്റതെന്നാണ് നിഗമനം. അന്ന് തന്നെ പഴങ്ങളിലും മറ്റും മരുന്ന് വെച്ച് ചികിത്സ നൽകിയിരുന്നെങ്കിലും മുറിവ് പൂർണമായും ഉണങ്ങുന്നതിന് മുമ്പ് കൊമ്പനെ പൊടുന്നനെ കാണാതാകുകായിരുന്നു.പിന്നീട് കൂടുതൽ ഗുരുതരാവസ്ഥയിലും ക്ഷീണിച്ചും ആനയെ ജനവാസമേഖലകളിൽ കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ഡിസംബറിലും സമാനസംഭവം മുതുമലയിൽ ഉണ്ടായിരുന്നു. അന്നും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നൽകിയെങ്കിലും പിന്നീട് ചരിയുകയായിരുന്നു. ഈ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മയക്കുവെടി ഉപയോഗിക്കാതെ ആനയെ പിടികൂടിയതെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here