Home National ത്രിപുരയിൽ പശുക്കടത്ത് ആരോപിച്ച്‌ തല്ലിക്കൊന്ന് ഒളിപ്പിച്ചുവെച്ച ഒരു യുവാവിൻ്റെ മൃതദേഹം കൂടി കണ്ടെടുത്തു; സംഭവത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ എണ്ണം നാലായി

ത്രിപുരയിൽ പശുക്കടത്ത് ആരോപിച്ച്‌ തല്ലിക്കൊന്ന് ഒളിപ്പിച്ചുവെച്ച ഒരു യുവാവിൻ്റെ മൃതദേഹം കൂടി കണ്ടെടുത്തു; സംഭവത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ എണ്ണം നാലായി

0

അഗർത്തല: പശുക്കടത്ത് ആരോപിച്ച്‌ ത്രിപുരയിലെ ഖോവൈ ജില്ലയിൽ ജൂൺ 20ന് അക്രമികൾ ക്രൂരമായി തല്ലിക്കൊന്ന് ഒളിപ്പിച്ചുവെച്ച ഒരു യുവാവിൻ്റെ മൃതദേഹം കൂടി കണ്ടെടുത്തു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ട ശേഷം ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ സലിം ഹുസൈൻ എന്നയാളുടെ മൃതദേഹമാണ് പൊലീസ് പുറത്തെടുത്തത്. ഇതോടെ സംഭവത്തിൽ കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ എണ്ണം നാലായി.

ബില്ലാൽ മിയ (27), സായിദ് ഹുസൈൻ (28), സൈഫുൽ ഇസ്ലാം (21) എന്നിവരെ സംഭവദിവസം തന്നെ ശരീരമാസകലം മർദനമേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു. സംഘ്പരിവാറിൻ്റെ മുസ്ലിംവിരുദ്ധ ആക്രമണങ്ങൾക്കുള്ള മറയായ പശുക്കടത്തിൻ്റെ പേരിലാണ് ഇവരെ അക്രമികൾ കൊലപ്പെടുത്തിയത്. ത്രിപുര സെപാഹിജാല ജില്ലയിലെ സുനമുര സ്വദേശികളാണ് മരിച്ചവർ.

ജൂൺ 20ന് സലീമിനെ കാണാതായതായി പരാതിയുണ്ടായിരുന്നു. എന്നാൽ, പിന്നീട് യാതൊരുവിവരവും ലഭ്യമായില്ല. ഒടുവിൽ, കഴിഞ്ഞ ദിവസം ആൾക്കൂട്ടക്കൊലക്കേസിൽ മൂന്നുപ്രതികളെ അറസ്റ്റുചെയ്തതോടെയാണ് സലീമിനെയും കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ഒളിപ്പിച്ചെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

വടക്കൻ മഹാറാണിപൂരിലെ വനപ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സലീം ഹുസൈൻ്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം, കേസിൽ അന്വേഷണം പക്ഷപാതപരമാണെന്നും ഇഴഞ്ഞുനീങ്ങുകയാണെന്നും തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് കൊല്ലപ്പെട്ട യുവാക്കൾക്കെതിരെ പശുമോഷണത്തിന് കേസെടുത്തത് വിവാദമായിരുന്നു. 

സായുധരായ 40ഓളം പേർ ചേർന്നാണ് യുവാക്കളെ മർദിച്ച്‌ കൊന്നതെന്നാണ് സംഭവം നടന്ന് പിറ്റേന്ന് ത്രിപുര ഐ.ജി അരിന്ദം നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ, വെറും മൂന്നുപേരെ മാത്രമാണ് ഇതുവരെ പിടികൂടിയത്. സ്ഥിരം കുറ്റവാളികളാണ് കൊലപാതകികളെന്നും മാസങ്ങൾക്ക് മുമ്പ് പൊലീസിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണെന്നും ഐ.ജി അരിന്ദം നാഥ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here