നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്; രേഷ്മയോട് അനന്തുവെന്ന പേരിൽ ചാറ്റ്‌ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ

കൊല്ലം : ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസിൽ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പിടിയിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ എന്ത് എന്ന പേരിൽ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത് രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആണെന്ന് പോലീസ് കണ്ടെത്തൽ.

ഗ്രീഷ്മയുടെ സുഹൃത്തിനോട് യുവതി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഗ്രീഷ്മയിലേക്കും ആര്യയിലേക്കുമെത്തിയത്.പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇരുവരും ആത്മത്യ ചെയ്തതെന്നും പോലീസ് പറയുന്നു.

അനന്തുവിനെ കാണാൻ വേണ്ടി പല സ്ഥലങ്ങളിലും രേഷ്മ എത്തിയിരുന്നു. എന്നാൽ ഒരിക്കൽ പോലും നേരിട്ട് രേഷ്മയ്ക്ക് തന്റെ കാമുകനെ കാണാനായിട്ടില്ല. കേസിൽ രേഷ്മ അറസ്റ്റിലായതോടെ യുവതികൾ ടെൻഷനിലായി. രേഷ്മയുമായി ഫെയ്സ്ബുക്കിൽ കാമുകനെന്ന വ്യാജേന ചാറ്റ് ചെയ്തത് ഇവർ ആയിരുന്നു. ഇത് പോലീസ് അറിഞ്ഞതിനാലാണോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന സംശയത്തെ തുടർന്നാണ് യുവതികൾ ആത്മഹത്യ ചെയ്തത്.

തമാശയ്ക്ക് വേണ്ടി യുവതികൾ അനന്തു എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും രേഷ്മയുടെ ചങ്ങാത്തം കൂടി പതിയെ പ്രണയത്തിലാവുകയും ചെയ്തതാണ്. രേഷ്മയെ പറ്റിക്കുന്നത് യുവതികൾക്ക് ഇഷ്ടമുള്ള പണിയായി മാറി. ഒടുവിൽ തമാശകളി ദുരന്തത്തിലേക്ക് പതിക്കുകയായിരുന്നു. രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ, രേഷ്മയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ആര്യയുടെ പേരിലുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചുകൊണ്ടാണ് രേഷ്മ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്.

ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.